മയ്യിത്തിന് കഫപ്പുടവ അണിയിക്കല്‍ മുസ്‌ലിംകളുടെ സാമൂഹിക ബാധ്യത (ഫര്‍ദ് കിഫായ)യാണ്. ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് തന്നെ കഫന്‍ വസ്ത്രം തയ്യാറാക്കിവെക്കാവുന്നതാണ്.
''നബി(സ്വ)യുടെ കാലത്ത് കഫപ്പുടവ ഒരുക്കിവെച്ചിട്ട് ആക്ഷേപിക്കപ്പെടാത്ത വ്യക്തി'' എന്ന അധ്യായത്തില്‍ ബുഖാരി ഉദ്ധരിക്കുന്നു: ''ഒരു സ്ത്രീ കരകള്‍ നെയ്തു പിടിപ്പിച്ച ഒരു വസ്ത്രവുമായി നബി(സ്വ)യുടെ അടുക്കല്‍ വന്നു. അവര്‍ പറഞ്ഞു: ''ഇത് എന്റെ കൈകള്‍കൊണ്ട് നെയ്തതാണ്. ഇത് അങ്ങയെ ധരിപ്പിക്കാനാണ് ഞാന്‍ വന്നിട്ടുള്ളത്.'' പ്രവാചകന് അതാവശ്യമായതിനാല്‍ സ്വീകരിച്ചു. ആ തുണിയുടുത്ത് റസൂല്‍ ഞങ്ങളുടെ അരി കിലേക്ക് വന്നു. ഞങ്ങളില്‍ ഒരാളെ അതാകര്‍ഷിച്ചു. അദ്ദേഹം പറഞ്ഞു: ''അതു വളരെ നന്നായിട്ടുണ്ട്; അതെ നിക്ക് നല്കിയാലും.' അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ''നീ ചെയ്തത് ശരിയായില്ല. നബി(സ്വ)ക്ക് അത്യാവശ്യമുണ്ടായിരിക്കെ നീയത് ചോദിച്ചു. തിരുദൂതര്‍ ചോദിക്കുന്നവരെ മടക്കുകയില്ലെന്ന് നിനക്കറിയാം.'' അദ്ദേഹം പറഞ്ഞു: ''എനിക്ക് ധരിയ്ക്കാന്‍ വേണ്ടിയല്ല ഞാനത് ചോദിച്ചത്; മറിച്ച് എനിക്ക് കഫപ്പുടവയായി ഉപയോഗിക്കാനാണ്.'' റിപ്പോര്‍ട്ടര്‍ പറയുന്നു: ''അതായിരുന്നു അയാളുടെ കഫന്‍ വസ്ത്രം'' (ബുഖാരി).
മൃതദേഹം മുഴുവന്‍ മറയുന്ന ഒരു വസ്ത്രംകൊണ്ടെങ്കിലും കഫന്‍ ചെയ്യേണ്ടതാണ്. ഖബ്ബാബില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ''ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ട മുസ്വ്അബ്ബ്നു ഉമൈറിനെ കഫന്‍ ചെയ്യാന്‍ ഒരു പുതപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തല മറച്ചാല്‍ കാലും, കാലു മറച്ചാല്‍ തലയും പുറത്താകുമായിരുന്നു. അപ്പോള്‍ അതുകൊണ്ട് അദ്ദേഹത്തിന്റെ തലമൂടാനും കാലിന്മേല്‍ 'ഇദ്ഖിര്‍' വെക്കുവാനും നബി(സ്വ) ഞങ്ങളോട് നിര്‍ദേശിച്ചു.'' (വീടിന്റെ മേല്‍പുരയില്‍ വിരിക്കുന്ന ഒരു സുഗന്ധ പുല്ലിന്റെ പേരാണ് 'ഇദ്ഖിര്‍'). മൃതദേഹം മുഴുവന്‍ മറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു വല്ലതുംകൊണ്ട് മറച്ചു പൂര്‍ത്തിയാക്കണമെന്ന് ഇത് വ്യക്തമാക്കുന്നു.
കഫപ്പുടവ മിതമായ നിലയിലുള്ളതും സാമാന്യം നല്ല തുണിയുമായിരിക്കേണ്ടതാണ്. ഒരു ദിവസം പ്രവാചകന് തന്റെ പ്രസംഗത്തില്‍ മോശമായ വസ്ത്രത്തില്‍ കഫന്‍ ചെയ്യപ്പെട്ട ഒരാളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങളില്‍ വല്ലവരും തന്റെ സഹോദരന്റെ മയ്യിത്ത് കഫന്‍ ചെയ്യുന്നതായാല്‍ അയാളുടെ കഫന്‍ പുടവ നന്നാക്കട്ടെ'' (മുസ്‌ലിം).
എന്നാല്‍ അത് അമിതമായ വിലപിടിപ്പുള്ളതാകുന്നത് ഇസ്ലാം നിഷിദ്ധമാക്കി. അലിയ്യില്‍ നിന്ന് അബൂദാവൂദ് നിവേദനം ചെയ്യുന്നു: ''നിങ്ങളെന്റെ കഫന്‍ പുടവ വിലകൂടിയതാക്കരുത്. നിശ്ചയം, നബി(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ''നിങ്ങള്‍ കഫ്ന്‍ പുടവയില്‍ അതിരുകവിയരുത്. അത് അതിവേഗം ദ്രവിച്ചു പോകാനുള്ളതാണ്.''
അലക്കി വൃത്തിയാക്കിയ പഴയ വസ്ത്രം ഉപയോഗിക്കുന്നത് ഉത്തമമാണ്. അബൂബക്ര്‍(റ) രോഗശയ്യയില്‍ ഉപയോഗിച്ച കുങ്കുമക്കറയുള്ള വസ്ത്രം ചൂണ്ടിക്കാട്ടി പറഞ്ഞു: ''എന്റെ ഈ വസ്ത്രം നിങ്ങള്‍ അലക്കുക. രണ്ടു പുടവകൂടി ചേര്‍ത്ത് അതില്‍ എന്നെ കഫന്‍ ചെയ്യുക.'' അപ്പോള്‍ പുത്രി ആഇശ ചോദിച്ചു: ''ഇത് പഴയതാണല്ലോ.'' അദ്ദേഹം പ്രതിവചിച്ചു: ''പുതിയതിന് കൂടുതല്‍ അര്‍ഹര്‍ ജീവിച്ചിരിക്കുന്നവരാണ്, കഫന്‍ വസ്ത്രം ചീഞ്ഞളിയുന്നതിനുള്ളതാണ്'' (ബുഖാരി).
പട്ടുവസ്ത്രത്തില്‍ കഫന്‍ ചെയ്യുന്നത് പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് അനുവദനീയമാണോ എന്നത് അഭിപ്രായവ്യത്യാസമുണ്ട്. അത് അനഭിലഷണീയമാണെന്നാണ് അധിക പണ്ഡിതന്മാരുടെയും പക്ഷം. കാരണം, മതം നിഷിദ്ധമാക്കിയ അമിതത്വവും ധൂര്‍ത്തും അതിലുണ്ട്. പുറമെ ജീവിതത്തിലെ വസ്ത്രം പോലെ ഒരലങ്കാര വസ്തുവല്ലല്ലോ കഫന്‍ പുടവ. ഇസ്ഹാഖും ഹസനും പട്ടുപുടവ കറാഹത്താണെന്ന് വ്യക്തമാ ക്കിയിട്ടുണ്ട്.
ശവപ്പുടവ വെള്ളയായിരിക്കുന്നത് ഉത്തമമാണ്. നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) പറയുന്നു: ''നിങ്ങള്‍ വെള്ളവസ്ത്രങ്ങള്‍ ധരിക്കുക. അതാണ് നിങ്ങളുടെ ഉത്തമമായ വസ്ത്രം. നിങ്ങളില്‍ മരിക്കുന്നവരെ അതില്‍ കഫന്‍ ചെയ്യുക'' (അഹ്മദ്, അബൂദാവൂദ്).
മൃതദേഹത്തിനെന്നപോലെ കഫന്‍ പുടവകള്‍ക്കും സുഗന്ധം ഉപയോഗിക്കുന്നത് സുന്നത്താണ്. നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ മയ്യിത്തിന് മൂന്ന് തവണ സുഗന്ധം പൂശുക'' (അഹ്മദ്). ഇബ്‌നു അബ്ബാസ്, ഇബ്നുഉമര്‍, അബൂസഈദ് എന്നിവര്‍ തങ്ങളുടെ കഫന്‍ പുടവകള്‍ക്ക് സുഗന്ധദ്രവ്യം പുകയ്ക്കാന്‍ വസ്വിയ്യത്ത് ചെയ്തി രുന്നു'' (ഫിഖ്ഹുസ്സുന്ന: 1:518).
മയ്യിത്തിനെ പൂര്‍ണമായും മറയ്ക്കുന്ന ഒരു വസ്ത്രമാണ് കഫന്‍ ചെയ്യുന്നതിന്റെ പൂര്‍ണരൂപമെന്ന് നേരത്തെ മനസ്സിലാക്കിയല്ലോ. എന്നാല്‍ പുരുഷന്മാര്‍ക്ക് മൂന്നും സ്ത്രീകള്‍ക്ക് അഞ്ചും വസ്ത്രങ്ങളാണ് പൂര്‍ണമായ സുന്നത്ത്. ആഇശ(റ) പറയുന്നു: ''വെളുത്ത വൃത്തിയുള്ള, യമനില്‍ നിര്‍മിക്കപ്പെട്ട പുതിയ മൂന്ന് വസ്ത്ര ങ്ങളിലാണ് നബി(സ്വ)യെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായവും തലപ്പാവുമുണ്ടായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).
പുരുഷനെ മൂന്ന് വസ്ത്രത്തില്‍ പൊതിയുകയാണ് വേണ്ടതെന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നു. തിര്മിദി പറഞ്ഞു: ''ഇപ്രകാരമായിരുന്നു സ്വഹാബികളും അല്ലാത്തവരുമായ പണ്ഡിതന്മാര് ചെയ്തിരുന്നത്.''
മയ്യിത്ത് സ്ത്രീയാണെങ്കില്‍ ഒരു അരയുടുപ്പും മക്കനയും നീളക്കുപ്പായവും പിന്നെ രണ്ടു പുടവകളുമാണ് കഫന്‍ ചെയ്യാന്‍ വേണ്ടത്. ലൈലാ ബിന്ത് ഖാനിഫി സ്സഖഫിയ്യയില്‍ നിന്ന് നിവേദനം: ''പ്രവാചകപുത്രി ഉമ്മുകുല്‍സൂം മരണമടഞ്ഞപ്പോള്‍ അവരെ കുളിപ്പിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. നബി(സ്വ) ആദ്യം ഞങ്ങള്‍ ക്ക് അരയുടുപ്പും പിന്നെ കുപ്പായവും മുഖമക്കനയും ശേഷം ഒരു പുതപ്പും നല്കി. അനന്തരം മറ്റൊരു വസ്ത്രത്തില്‍ പൊതിഞ്ഞു'' (അബൂദാവൂദ്, അഹ്മദ്).
ഇതേക്കുറിച്ച് ഉമ്മുഅത്വിയ്യ പറഞ്ഞു: ''ജീവിച്ചിരിക്കുന്നവര്‍ക്ക് മക്കന അണിയിക്കാറുള്ള പോലെ ഞങ്ങള്‍ അവളെ ശിരോവസ്ത്രമണിയിക്കുകയും അഞ്ചു വസ്ത്രങ്ങളിലായി കഫന്‍ ചെയ്യുകയും ചെയ്തു.'' ഇതിന്റെ പരമ്പര സ്വീകാര്യമാണ് (ഫത്ഹുല്‍ബാരി 3:133). ''ഗോപ്യഭാഗങ്ങള്‍ മാത്രം മറയ്ക്കുന്ന അടിവസ്ത്രമാണ് അഞ്ചാമത്തേതെന്ന് ഹസന്(റ) പറഞ്ഞിരിക്കുന്നു'' (ബുഖാരി).
ഹജ്ജില്‍ പ്രവേശിച്ച വ്യക്തി മരിച്ചാല്‍ മറ്റുള്ളവരെപ്പോലെ കുളിപ്പിച്ചശേഷം ഇഹ്റാമിന്റെ രണ്ടു വസ്ത്രത്തില്‍ കഫന്‍ ചെയ്യണം. തല മൂടുകയോ സുഗന്ധദ്രവ്യം ഉപയോഗിക്കുകയോ അരുത്. ഹജ്ജ് ചെയ്തുകൊണ്ടിരിക്കെ മരിച്ചയാളെ ഇപ്രകാരം കഫന്‍ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ അയാളെ താളിയു പയോഗിച്ചു കുളിപ്പിക്കുക. അയാളുടെ രണ്ടു വസ്ത്രത്തില്‍ കഫന്‍ ചെയ്യുക. തല മറയ്ക്കുകയും സുഗന്ധം പുരട്ടുകയും അരുത്. പുനരുത്ഥാനദിനത്തില്‍ 'തല്‍ബിയത്ത്' ചൊല്ലുന്നവനായിട്ടാണ് അല്ലാഹു അയാളെ എഴുന്നേല്പിക്കുക'' (ബുഖാരി, മുസ്‌ലിം). ഇസ്‌ലാമിലെ രക്തസാക്ഷികളെയും അവര്‍ ധരിച്ച വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യേണ്ടതാണ്. അബ്ദില്ലാഹിബ്നു സഅ്ലബ പറഞ്ഞു: ''ഉഹ്ദ് യുദ്ധദിനത്തില്‍ നബി(സ്വ) പറഞ്ഞു: ''അവരെ അവരുടെ വസ്ത്രത്തില്‍ തന്നെ പൊതിയുക'' (അബൂദാവൂദ്).
മൃതദേഹത്തിന്റെ മുഴുവന്‍ ദ്വാരങ്ങളിലും സുജൂദിന്റെ അവയവങ്ങളിലും വിരലുകള്‍ക്കിടയിലും പരുത്തിവെക്കു കയും കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുകയും ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇത് മതചര്യയാണെന്നതിന് തെളിവുകളൊന്നുമില്ല. ദുആകളും പദ്യങ്ങളും ത്വരീഖത്തിന്റെ സില്സിലയും മറ്റും എഴുതി കഫന്‍ പുടവയില്‍ വെക്കുന്ന സമ്പ്രദായം ചിലര്‍ക്കിടയിലുണ്ട്. തന്മൂലം ഖബ്ര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്രാപിക്കാന്‍ കഴിയുമെ ന്നാണ് അവരുടെ ജല്പനം. ഇതൊന്നും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ലത്തതാണ്. പരലോക രക്ഷക്കുള്ള കാര്യങ്ങളെന്തൊക്കെയെന്ന് തീരുമാനിക്കാന്‍ മതനിര്ദേശമില്ലാതെ നമുക്ക് അധികാരമില്ല. അവയൊക്കെ വര്ജ്യമായ ബിദ്അത്തുകളില്‍ പെട്ടതാണ്. ഖുര്‍ആന്‍ പോലുള്ള ആദരിക്കേണ്ട വചനങ്ങള്‍ കഫന്‍ പുടവയില്‍ എഴുതിയാല്‍ അവയെ നിന്ദിക്കല്‍ കൂടിയാണത് (ഫതാവാ ഇബ്നു ഹജര്‍). നിര്‍ബന്ധിത ഘട്ടത്തിലല്ലാതെ കഫന്‍ ചെയ്ത ശേഷം മുഖം കാണിക്കുന്നത് അനഭിലഷണീയമാണ്.
പുടവയ്ക്ക് വേണ്ടിവരുന്ന ചെലവുകള്‍ പരേതന്റെ സ്വത്തില്‍ നിന്നാണ് എടുക്കേണ്ടത്. ധനമില്ലെങ്കില് സംര ക്ഷണ ബാധ്യതയുള്ളവരുടെ ധനത്തില്‍നിന്നും ചെലവാക്കേണ്ടതാണ്. അതിന് ശേഷമേ മുസ്‌ലിം സമൂഹ ത്തിന്റെ പൊതു ഫണ്ടില്‍ നിന്നും എടുക്കേണ്ടതുള്ളൂ. സുഫ്യാന് പറയുന്നു: ''കഫനിന്റെയും കുളിയുടെയും ഖബ്റിന്റെയും ചെലവുകള്‍ മൂലധനത്തില്‍ നിന്നും എടുക്കേണ്ടതാണ്'' (ബുഖാരി).
സ്നേഹിതന്മാരും ബന്ധുക്കളുമെല്ലാം ഒരുമിച്ച് ഉചിതമായ രീതിയില്‍ തന്നെ മരണപ്പെട്ട വ്യക്തിക്ക് അന്ത്യയാത്ര നല്‍കുകയാണ് വേണ്ടത്. അതില്‍ പങ്കെടുക്കുന്നത് പുണ്യകര്‍മവും സാമൂഹ്യകടമയുമാണ്. ഒരു മുസ്ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ആറു കടമകളില്‍ ഒന്ന് ജനാസയെ അനുഗമിക്കലാണെന്ന് നബി(സ്വ) പറഞ്ഞു (ബുഖാരി). വീട്ടില്‍ നിന്ന് ഖബ്‌റടക്കംവരെ മയ്യിത്തിനെ അനുഗമിക്കുന്നവര്‍ക്ക് മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു പോകുന്നവരെക്കാള്‍ ഇരട്ടി പ്രതിഫലമുണ്ടെന്ന് പ്രവാചകന്(സ്വ) വ്യക്തമാക്കി. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ''വിശ്വാസത്തോടും പ്രതിഫലേച്ഛയോടെയും ആരെങ്കിലും ഒരു മുസ്ലിമിന്റെ ജനാസയെ നമസ്‌കാരവും ഖബ്‌റടക്കവും കഴിയുന്നത് വരെ അനുഗമിച്ചാല്‍ രണ്ടു ഖീറാത്ത് പ്രതിഫലവുമായാണ് അവന് തിരിച്ചുപോവുക. ഓരോ ഖീറാത്തും ഉഹ്ദ് പര്‍വതത്തിന് സമാനമാണ്. ഇനി ഒരാള്‍ നമസ്കരിക്കുകയും മറവു ചെയ്യുന്നതിന്റെ മുമ്പ് മടങ്ങുകയും ചെയ്താല്‍ അവന് ഒരു ഖീറാത്തുമായി മടങ്ങേണ്ടിവരും'' (ബുഖാരി, മുസ്‌ലിം).