വിജ്ഞാനം വിശ്വാസിയുടെ വീണുപോയ സ്വത്താണെന്നാണ് ഇസ്‌ലാമികാധ്യാപനം. അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു: വിജ്ഞാനം വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട് (തിര്‍മിദി). അത് അന്വേഷിക്കുക എന്നത് എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയാണെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി (സഹീഹുല്‍ജാമിഅ്, അല്‍ബാനീ 3914).
വിജ്ഞാനം നേടുന്നതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. മുസ്‌ലിം സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാരോട് കിടപിടിക്കത്തക്കവിധം മുന്നേറിയിരുന്നു. ഇസ്‌ലാമിക വിജ്ഞാന രംഗത്ത്, പ്രത്യേകിച്ചും ഹദീസ് നിവേദനത്തില്‍ ആഇശ(റ)യുടെയും മറ്റും ശുഷ്‌കാന്തി അതിനു തെളിവാണ്. താബിഉകളുടെ പ്രധാന വിജ്ഞാന സ്രോതസ്സായിരുന്നു അവര്‍. സ്വഹാബാസ്ത്രീകള് നബി(സ്വ)യില്‍ നിന്ന് അറിവ് നേടിയെടുക്കാന്‍ മാത്സര്യം കാണിച്ചത് എടുത്തു പറയേണ്ടതാണ്. അബൂസഈദില്‍ ഖുദ്രി(റ) പറയുന്നു: സ്ത്രീകള്‍ ഒരിക്കല്‍ നബി(സ്വ)യോട് പറഞ്ഞു: താങ്കളില്‍ നിന്ന് വിജ്ഞാനം നേടുന്നതില്‍ പുരുഷന്മാര്‍ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് വിജ്ഞാനം പകരാന്‍ പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ്വ) അവര്‍ക്ക് ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കല്‍ ചെന്ന് ഉപദേശം നല്‍കുകയും ചെയ്തു (ബുഖാരി).
ഹെന്റി എട്ടാമന്റെ കാലത്ത് സ്ത്രീ ബൈബിള്‍ വായിക്കുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നുവെന്നും ഹിന്ദു സമൂഹത്തില്‍ സ്ത്രീക്ക് വേദവിദ്യാ പഠനം പാടില്ലായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴാണ് മതവിജ്ഞാന രംഗത്ത് മുസ്‌ലിം സ്ത്രീകളുടെ ഈ മുന്നേറ്റം നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഇന്നും മതവിജ്ഞാന സദസ്സുകളിലുള്ള വര്‍ധിത സ്ത്രീസാന്നിധ്യം ഇസ്‌ലാമിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്.
വിജ്ഞാനം നേടുന്നതില്‍ ലജ്ജപാടില്ലെന്നും നബി(സ്വ) അവരെ പഠിപ്പിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള മതവിധി പോലും അവര്‍ റസൂലിനോട് ചോദിച്ചു പഠിച്ചു. അബ്ദുല്ലാഹിബ്നു ബുറൈദ(റ) പറയുന്നു: ഒരു യുവതി നബി(സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകന്(സ്വ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു നല്കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: എന്റെ പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തില്‍ പിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്' (ഇബ്നുമാജ)
മുഹമ്മദ് നബിയുടെ കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിഞ്ഞ പത്‌നിമാരടക്കമുള്ളവര്‍ ആ അറിവുകള്‍ വരും തലമുറയ്ക്കായി പകര്‍ന്നു നല്കാന്‍ കാണിച്ച ശ്രദ്ധയും അനിതരമാണ്. മതപരമായ അറിവുകള്‍ക്കു പുറമെ ജീവിതാവശ്യങ്ങള്‍ക്കുള്ള ഭൗതിക കാര്യങ്ങളിലും അവര്‍ അഭിജ്ഞരായിരുന്നു. അങ്ങനെ പ്രഥമശുശ്രൂഷ, ചികിത്സ, രോഗീപരിചരണം എന്നിവയിലെല്ലാം അവര്‍ വിജ്ഞരായി. അറിവു നേടുന്നതില്‍ നിന്ന് അവരുടെ രക്ഷിതാക്കള്‍ അവരെ തടഞ്ഞിരുന്നില്ല. കാരണം സ്ത്രീകള്‍ക്ക് അറിവു നല്കുക തന്റെ ബാധ്യതയാണെന്നും പടച്ചവന്റെ പ്രതിഫലം ലഭിക്കുമെന്നും അവര്‍ നബി(സ്വ)യില്‍ നിന്ന് പഠിച്ചിരുന്നു. ഒരാള്‍ക്ക് പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്തുവെങ്കില്‍ അതുമൂലം പരലോകത്ത് അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുന്നതാണ് എന്നും നബി(സ്വ) ഉണര്‍ത്തി (ബുഖാരി).