Skip to main content

ഹിജ്റയും കാലഗണനയും

കാലം.  ഒരു മഹാ അത്ഭുതപ്രതിഭാസം തന്നെ. വിശുദ്ധ ഖുര്‍ആനിലെ ഒരു  ചെറിയ  അധ്യായത്തിന്റെ പേര് 'കാലം' എന്നാണ്. മനുഷ്യ സമൂഹത്തിന്റെ ആത്യന്തിക നഷ്ടത്തില്‍ നിന്നുള്ള രക്ഷയെ അത്യധികം സംക്ഷിപ്തമായി പ്രതിപാദിച്ച ഒരധ്യായമാണത് (സൂറത്തുല്‍ അസ്വ്‌റ്). കാലഗണനയ്ക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. അല്ല, പ്രപഞ്ചത്തോളം പഴക്കമുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ഒരു വചനം അത് സാക്ഷീകരിക്കുന്നു. 'ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു' (9:36).

ചരിത്രാതീത കാലം മുതല്‍ മനുഷ്യന്‍ കാലഗണന നടത്തിപ്പോന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഗ്രീക്ക്, പേര്‍ഷ്യന്‍, മെസപ്പെട്ടോമിയന്‍, ഈജിപ്ഷ്യന്‍ തുടങ്ങിയ പ്രാചീന നാഗരികതകളില്‍ അവരുടെതായ കാലഗണനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏതു തരം ഗണനപ്രകാരവും ഒരു വര്‍ഷം പന്ത്രണ്ടു മാസങ്ങള്‍ തന്നെയായിരുന്നു എന്നാണ് ചരിത്രപാഠം. ഖുര്‍ആനിക അധ്യാപനവും ഇതു തന്നെ. 

lun

സാധാരണ വ്യവഹാരങ്ങളില്‍ നാം കാണുന്ന ചില വര്‍ഷ ഗണനകളുണ്ട്. ക്രിസ്ത്യന്‍ അല്ലെങ്കില്‍ കോമണ്‍ ഇറ, ശകവര്‍ഷം, കൊല്ല വര്‍ഷം അഥവാ മലയാള വര്‍ഷം, ഹിജ്‌റ വര്‍ഷം… ഓരോന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയും ഉണ്ട്. വര്‍ഷ ഗണനയുടെ പൊതു സ്വഭാവം നോക്കിയാല്‍ അവയോരോന്നും രാഷ്ട്രീയമായ പാശ്ചാത്തലത്തിലോ മതകീയ സാഹചര്യത്തിലോ ഉടലെടുത്തതായിട്ടാണ് കാണുന്നത്. ചരിത്രാതീത കാലം മുതല്‍ വര്‍ത്തമാന കാലം വരെയുള്ള കാലത്തിന്റെ അനുസ്യൂതമായി ഒഴുക്കില്‍ ഒരു നാഴികക്കല്ലായി ക്രിസ്തുവിന്റെ കാലത്തെ കണക്കാക്കുന്നതാണ് ആധുനിക ലോകത്തിന്റെ പൊതു അവസ്ഥ. കാലത്തെ ക്രിസ്തുവിന് മുമ്പ് എന്നും ക്രിസ്തുവിന് ശേഷമെന്നും തരം തിരിച്ചിരിക്കുന്നു. ഈ കാലഗണന ക്രിസ്തുവര്‍ഷം അഥവാ ക്രിസ്ത്വബ്ദം എന്നറിയപ്പെട്ടു.

ക്രിസ്തുവിന് മുമ്പ് 100-44 കാലഘട്ടത്തില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ ആണ് ജൂലിയന്‍ കലണ്ടര്‍ കൊണ്ടു വന്നത്. 1582 ല്‍ പോപ്പ് ഗ്രീഗോറിയസ് ആണ് ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന കലണ്ടര്‍ (ജനുവരി-ഡിസംബര്‍) ഒരുക്കിയതും പ്രചരിപ്പിച്ചതും. അതുകൊണ്ടാണ് ഇത് ഗ്രീഗോറിയന്‍ കലണ്ടര്‍ എന്നറിയപ്പെടുന്നത്. മാര്‍ച്ചിലെ സമരാത്ര ദിനത്തില്‍ വര്‍ഷാരംഭം കുറിച്ചിരുന്ന ജൂലിയന്‍ കലണ്ടര്‍ ജനുവരി ഒന്നുമുതല്‍ വര്‍ഷം ആരംഭിക്കുന്ന തരത്തില്‍ ഗ്രീഗോറിയോസ് മാറ്റുകയായിരുന്നു. ബ്രിട്ടന്റെ മേല്‍ക്കോയ്മ ലോകത്ത് നിലനിന്നിരുന്ന കൊളോണിയല്‍ ഭരണകാലത്ത് ഈ കലണ്ടര്‍ ലോകത്ത് അടിച്ചേല്‍പ്പിക്കപ്പെട്ടു. മറ്റുള്ളവയെല്ലാം നിഷ്പ്രഭമായി. ഈ പോപ്പിന്റെ കലണ്ടര്‍ മാറ്റത്തെ ലോകം മുഴുവന്‍ ന്യൂ ഇയര്‍ ഡേ ആയി  സസന്തോഷം കൊണ്ടാടുന്നു. കഥയറിയാതെ ആട്ടം കാണുന്ന നമ്മളും സാമ്രാജ്യത്വത്തിന്റെ ഈ വിഴുപ്പ് പേറുന്നു.

ഇന്ത്യയുടെ ഔദ്യോഗിക വര്‍ഷം ശകവ ര്‍ഷമാണെന്നത് എത്രപേര്‍ക്കറിയാം? ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാലിവാഹന്‍ രാജാവിന്റെ കിരീട ധാരണത്തോടനുബന്ധിച്ച് CE79 മുതല്‍ കണക്കാക്കി വരുന്ന കാലമാണ് ശകവര്‍ഷം. 1957ല്‍ ആണത് ഇന്ത്യയുടെ ദേശീയ വര്‍ഷമായി സ്വീകരിച്ചത്. പക്ഷേ ആ ദേശീയത കടലാസിലും ക്രിസ്തുദേശീയത പ്രായോഗിക തലത്തിലും എന്ന അവസ്ഥയാണ് ഫലത്തില്‍ വന്നുഭവിച്ചത്. കലണ്ടറുകളില്‍ അപ്രസക്തമായ ഒരു മൂലയില്‍ ഇപ്പോള്‍ ശകവര്‍ഷ തിയ്യതികള്‍ കാണാവുന്നതാണ്. 

പാണ്ഡ്യഭരണത്തില്‍ നിന്ന് വേണാട് മോചിതമായതിന്റെ ഓര്‍മയ്ക്ക് സ്വന്തമായി ഒരു കലണ്ടര്‍ വേണമെന്ന ചിന്തയില്‍ നിന്നാണ് കൊല്ലവര്‍ഷം അഥവാ മലയാള വര്‍ഷം ആരംഭിച്ചത്. CE 825ല്‍ കൊല്ലത്ത് ആരംഭിച്ച കാലഗണന കാലക്രമത്തില്‍ കേരളമാകെ ഉപയോഗിക്കപ്പെടുകയായിരുന്നുവെന്നു പറയപ്പെടുന്നു. മലയാളികളുടെ കാര്‍ഷിക ജീവിതവുമായി ഇഴ ചേര്‍ന്നുകിടക്കുകയാണ് ചിങ്ങം മുതല്‍ കര്‍ക്കടകം വരെയുള്ള മലയാള വര്‍ഷം. വിത്തും കൈക്കോട്ടും, ഞാറും ഞാറ്റുവേലയും മലയാള മാസത്തിന്റെ കണക്കില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു.

സൂര്യന്റെയും ഭൂമിയുടെയും ചലനങ്ങളെ ആസ്പദമാക്കി കണക്കാക്കപ്പെടുന്ന Solar Calendar ആണ് ജനുവരി മുതല്‍ ഡിസംബര്‍ വരെ പന്ത്രണ്ടു മാസങ്ങള്‍ എണ്ണിവരുന്ന വര്‍ഷഗണന. ഒരു സൗരവര്‍ഷം 365.25 ദിവസമാണ്.എന്നാല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ സഞ്ചാരത്താല്‍ ദൃശ്യമാകുന്ന വൃദ്ധിക്ഷയങ്ങളെ ആസ്പദമാക്കി കണക്കാക്കാറുള്ള ലൂണാര്‍ കലണ്ടര്‍ പ്രാചീനകാലം മുതല്‍ ഉപയോഗത്തിലുണ്ട്. മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെ പന്ത്രണ്ടു മാസങ്ങളായിട്ടാണ് ഈ വര്‍ഷ ഗണന. ഒരുചാന്ദ്രവര്‍ഷം 354.36707 ദിവസമാണ്. മുപ്പത്തിമൂന്ന് സൗരവര്‍ഷത്തിന് മുപ്പത്തിനാല് ചാന്ദ്രവര്‍ഷം ഉണ്ടാകും. ഓരോ വര്‍ഷവും പതിനൊന്നു ദിവസത്തെ വ്യത്യാസം. അറിയപ്പെട്ടേടത്തോളം BCE 8000 കാലഘട്ടത്തില്‍ സ്‌കോട്‌ലാന്റിലാണ് ലൂണാര്‍ കലണ്ടര്‍ പ്രകാരം കാലഗണന നടത്തിയതായി കാണുന്നത്. റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളില്‍ ഈ കലണ്ടര്‍ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും സാമ്രാജ്യത്തിന്റെ സാമന്തന്‍മാരല്ലാത്ത, ഒരു ഭരണകൂടത്താലും നിയന്ത്രിക്കപ്പെടാത്ത അറബികള്‍ ചാന്ദ്രമാസങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിലും അവര്‍ക്ക് പ്രത്യേക വര്‍ഷഗണന ഉണ്ടായിരുന്നില്ല. 

CE570 ല്‍ നടന്ന ഒരു സംഭവം കൊല്ലം കണക്കാക്കുന്നതിന് അറബികള്‍ പിന്നീട് ഉപയോഗിച്ചു. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹബ്ശയുടെ (ഇന്നത്തെ എത്യോപ്യ) കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്‌റഹ മക്കയിലെ പുരാതന ആരാധാനാലയമായ കഅ്ബ പൊളിച്ചു നീക്കാന്‍ ഒരുശ്രമം നടത്തി. സ്വന്‍ആഇല്‍ നിന്ന് (യമന്‍ തലസ്ഥാനം) ആനകളുടെ അകമ്പടിയോടെ മക്കയിലേക്ക് അയാള്‍ പടനയിച്ചു. സൈന്യം മക്കക്കടുത്തുള്ള ഒരു പ്രദേശത്ത് (ഇന്ന് വാദി മുഹസ്സ്വര്‍ എന്നറിയപ്പെടുന്നു) എത്തിയപ്പോള്‍ ആകാശത്തുനിന്ന് കന്‍മഴ വര്‍ഷിക്കുകയാ യിരുന്നു. അല്ലാഹുവിന്റെ സഹായമാണ് ഈ അത്ഭുത സംഭവമെന്ന് ഖുറൈശികള്‍ വിശ്വസിച്ചു. പ്രവാചകത്വം ലഭിച്ച മുഹമ്മദ് നബിക്ക് ഈ സംഭവം അല്ലാഹു അറിയിച്ചു കൊടുക്കുകയും ചെയ്തു. 

ആന എന്ന ഒരു അധ്യായം വിശുദ്ധ ഖുര്‍ആനിലുണ്ട്. അതിലെ പരാമര്‍ശം ഈ ചരിത്രസംഭവമാണ്. 'ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കിയില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടം കൂട്ടമായി പക്ഷികളെ അവര്‍ക്കു നേരെ അവന്‍ അയച്ചു. അവ ചുട്ടുപഴുത്ത കളിമണ്‍കല്ലുകൊണ്ട് അവരെ എറിയുകയായിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച വൈക്കോല്‍ തുരുമ്പുപോലെയാക്കി.' (105: 1-5) 

ഈ സംഭവം നടന്നത് CE 570ല്‍ ആയിരുന്നു. ആ സംഭവം അന്ന് അറബികളുടെ മനസ്സിലേല്‍പ്പിച്ച സ്വാധീനത്താലാവാം ആ വര്‍ഷം ആനവര്‍ഷം എന്നറിയപ്പെടുകയും വര്‍ഷഗണനക്കു നാഴികക്കല്ലായി ആ സംഭവം പരിഗണിക്കപ്പെടുകയും ചെയ്തത്. ആനവര്‍ഷത്തിനു മുന്‍പ്/ശേഷം എന്നിങ്ങനെ അവര്‍ പ്രയോഗിച്ചിരുന്നു. മുഹമ്മദ് നബി(സ്വ) ന്റെ കാലത്തും അതിനുശേഷവും ഈ പ്രയോഗം നിലനിന്നിരുന്നു. ചാന്ദ്രമാസങ്ങളും ആനവര്‍ഷവും ആയിരുന്നു അവരുടെ കാലഗണന. അന്ത്യപ്രവാചകനിലൂടെ ഇസ്‌ലാം പൂര്‍ണമാക്കപ്പെട്ടപ്പോള്‍ ആരാധനകള്‍ക്കും  അനുഷ്ഠാനങ്ങള്‍ക്കും സമയം നിശ്ചയിക്കപ്പട്ടത് സൗരഭൗമ ചലനങ്ങള്‍ക്കനുസരിച്ചാണ്. അതേസമയം ദിവസവും മാസവും വര്‍ഷവും കണക്കാക്കിയിരുന്നത് ചാന്ദ്രമാസപ്രകാരവുമാണ്. നമസ്‌കാരസമയങ്ങള്‍ സൂര്യഗതിക്കനുസരിച്ചും നോമ്പ്, ഹജ്ജ്, സകാത്തിന്റെ വര്‍ഷം മുതലായവ ചാന്ദ്രമാസമനുസരിച്ചും കണക്കാക്കുന്നു. ഇത് അല്ലാഹുവിന്റെ നിശ്ചയമാണ്; നബിയുടെ അധ്യാപനവും. 

ആചാരാനുഷ്ഠാനങ്ങള്‍ക്ക് ക്രൈസ്തവര്‍ ആഗോളാടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ഇറ  അഥവാ ഇംഗ്ലീഷ് മാസങ്ങള്‍ അവലംബിക്കുന്നു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങള്‍ കൊല്ലവര്‍ഷവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ലോകത്തുള്ള ജൂതസമൂഹങ്ങള്‍ ഹിബ്രു കലണ്ടര്‍ അഥവാ ജുയിഷ് കലണ്ടര്‍ ആണ് അവലംബിക്കുന്നത്. ഇസ്‌റാഈലിന്റെ ഔദ്യോഗിക കലണ്ടറും ഹിബ്രു തന്നെ. സൗരചാന്ദ്ര (Lunisolar) ഗണനങ്ങള്‍ ഒന്നിച്ചാണ് ഈ കലണ്ടര്‍. മുസ്‌ലിങ്ങള്‍ തങ്ങളുടെ അനുഷ്ഠാനങ്ങളുടെ ദിവസവും മാസവും വര്‍ഷവും നിശ്ചയിക്കപ്പെട്ടത്   മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെയുള്ള ചാന്ദ്രമാസങ്ങള്‍ അനുസരിച്ചാണ്. സുഊദി അറേബ്യ ഔദ്യോഗിക കലണ്ടറായി സ്വീകരിച്ചതും ഇതു തന്നെ.

ഹിജ്‌റ വര്‍ഷം 
ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചാന്ദ്രമാസങ്ങള്‍ ഓരോന്നിനെക്കുറിച്ചും നിരവധി പരാമര്‍ശങ്ങള്‍ നബിചര്യയിലുണ്ട്. റമദാന്‍ മാസം വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞിട്ടുണ്ട്.(2:185) ശവ്വാല്‍, ദുല്‍ക്വഅ്ദ, ദുല്‍ഹിജ്ജ മാസങ്ങള്‍ അശ്ഹുറുല്‍ ഹജ്ജ് എന്ന നിലയില്‍ പവിത്രമായി കണക്കാക്കുന്നു. വര്‍ഷത്തില്‍ നാലുമാസങ്ങള്‍ ആദരണീയമാണെന്ന് വിശുദ്ധ ഖുര്‍ആനിലുണ്ട് (9:36). അവ മുഹര്‍റം, റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, എന്നിവയാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. മാസങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ച പവിത്രതയില്‍ തിരിമറി നടത്തുന്നത് സത്യനിഷേധമാണെന്ന് അല്ലാഹു താക്കീതു ചെയ്യുന്നു(9:37). ഇങ്ങനെയൊക്കെയാണെങ്കിലും കാലം നിര്‍ണയിക്കാനാവശ്യമായ ഒരു കലണ്ടര്‍ ജാഹിലിയ്യ കാലത്തോ നബിയുടെ കാലത്തോ അറബികള്‍ക്ക് ഉണ്ടായിരുന്നില്ല.

പ്രവാചക പിന്‍ഗാമികളില്‍ (ഖലീഫമാര്‍) രണ്ടാമനായ ഉമര്‍(റ) ഭരണം നടത്തുന്നകാലം. ബസ്വറയിലെ ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരി(റ) ഒരു പ്രശ്‌നം ഖലീഫയുടെ മുന്നില്‍ അവതരിപ്പിച്ചു. അതിപ്രകാരമായിരുന്നു: 'ഇസ്‌ലാം പ്രചരിക്കുന്നു. നാട് വികസിക്കുന്നു. പലതരത്തിലുള്ള എഴുത്തുകുത്തുകളും രേഖപ്പെടുത്തലുകളും ആവശ്യമായി വരുന്നു. നമുക്ക് നമ്മുടെതായ ഒരുകലണ്ടര്‍ ഉണ്ടാവണം. സാമ്പത്തിക കണക്കുകള്‍ക്ക് തിയ്യതി അനിവാര്യ ഘടകമാണല്ലോ. ഞാനീ കത്തെഴുതുന്നത് ശഅ്ബാനിലാണ്. ഏതു ശഅ്ബാനില്‍ എന്ന അവ്യക്തത മാറ്റേണ്ടേ?' ഖലീഫ പ്രശ്‌നം ഗൗരവമായെടുത്തു. സഹപ്രവര്‍ത്തകരായ സ്വഹാബിമാരുമായി കൂടിയാലോചിച്ചു. 'ചാന്ദ്രമാസഗണന നമ്മുടെ പക്കലുണ്ട്. പക്ഷേ കൃത്യമായ തിയ്യതി രേഖപ്പെടുത്തണമെങ്കില്‍ വര്‍ഷം കണക്കുകൂട്ടേണ്ടതുണ്ട്. അത് എന്നുമുതല്‍ ആരംഭിക്കണം'. ഇതായിരുന്നു ചര്‍ച്ച. ഭരണാധികാരിയുടെ പേരും പ്രശസ്തിയും ഓര്‍മിക്കാവുന്ന ഏതെങ്കിലും ഒരു ദിനം ആക്കാമായിരുന്നെങ്കിലും ഖലീഫ അങ്ങനെ ചിന്തിച്ചില്ല. ചിന്തിക്കുകയുമില്ല. ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഏതെങ്കിലും സംഭവം ആവാമെന്നു കരുതി. ഉന്നതന്‍മാരുടെ ജനിമൃതികളോ അധികാരാരോഹണങ്ങളോ ഒക്കെയാണ് ഇത്തരം സംഗതികള്‍ക്ക് സാധാരണ തിരഞ്ഞെടുക്കാറുള്ളത്. മുഹമ്മദ് നബിയുടെ ജനനവും നിയോഗവും വിയോഗവും മറ്റും അഭിപ്രായങ്ങളായി വന്നുവെങ്കിലും നബിയുടെ ദൗത്യനിര്‍വഹണ വീഥിയിലെ ഏറ്റവും നിര്‍ണായകമായ മുഹൂര്‍ത്തവും ഇസ്‌ലാമിക ചരിത്രത്തിലെ വലിയൊരു വഴിത്തിരിവുമായ ഹിജ്‌റയെയാണ് വര്‍ഷാരംഭമായി കണക്കാന്‍ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടതും ഖലീഫ അംഗീകരിച്ചതും. അങ്ങനെ നബിയുടെ ഹിജ്‌റ മുതല്‍ വര്‍ഷം ആരംഭിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. മുഹര്‍റം ഒന്നാം മാസമായി പന്ത്രണ്ടു മാസമുള്ള ചാന്ദ്രവര്‍ഷം അന്നുമുതല്‍ ഹിജ്‌റ വര്‍ഷം എന്നറിയപ്പെടാന്‍ തുടങ്ങി.

ഓര്‍മിക്കേണ്ട ഒരു പ്രത്യേക കാര്യമുണ്ട്. നബി(സ്വ) ഹിജ്‌റ നടത്തിയ അന്നുമുതല്‍ വര്‍ഷം എണ്ണി വരുന്നില്ല. ഹിജ്‌റ നടന്നത് ക്രിസ്ത്വബ്ദം 622 ലാണ്. അതുകഴിഞ്ഞ് പതിനേഴുവര്‍ഷം പിന്നിട്ട ശേഷമാണ് ഹിജ്‌റ മുതല്‍ വര്‍ഷ ഗണന ആരംഭിക്കാമെന്ന് തീരുമാനിക്കുന്നത്. പില്‍ക്കാലത്ത് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഹിജ്‌റ വര്‍ഷം ഇത്രയെന്നാണ് പറയുന്നത്. ഹിജ്‌റ എട്ടിലാണ് മക്ക വിജയമുണ്ടായത് എന്ന് ഇന്നു നാം പറയുന്നു. അന്ന് ഇങ്ങനെ പറഞ്ഞിരുന്നില്ല. പക്ഷേ അവര്‍ക്കറിയാം. 

ചിലരെങ്കിലും തെറ്റായി ധരിച്ചത് പോലെ നബിയും സ്വഹാബികളും ഹിജ്‌റ നടത്തിയത് മുഹര്‍റം മാസത്തിലല്ല. റബീഉല്‍ അവ്വലിലാണ്. ഹിജ്‌റ നടത്തിയ വര്‍ഷം ഒന്നാം വര്‍ഷമായി എണ്ണിത്തുടങ്ങിയെങ്കിലും വര്‍ഷത്തിലെ മാസഘടനയില്‍ മാറ്റമില്ല. ഇസ്‌ലാമിക ചരിത്രം രചിച്ച ചരിത്രകാര്‍ന്മാരെല്ലാം സംഭവങ്ങള്‍ വിവരിക്കുന്നത് ഹിജ്‌റ വര്‍ഷക്കണക്കിലാണ്. ലോകത്ത് പൊതുവായി കണക്കാക്കിവരുന്ന CE (Common Era or Christian Era) യും ചേര്‍ത്തു കൊണ്ടും ചിലപ്പോള്‍ പറയും. ക്രിസ്ത്വബ്ദം 2024 ഹിജ്‌റാബ്ദം 1445 ആണല്ലോ. രണ്ടിന്റെയും ആരംഭവും അവസാനവും ഒന്നല്ല. ദിവസങ്ങളുടെ എണ്ണവും വ്യത്യസ്തം. ക്രിസ്തുവര്‍ഷത്തില്‍ 365 ദി വസമാണെങ്കില്‍ ഹിജ്‌റ വര്‍ഷത്തില്‍ 354 ദിവസമാണ്. ലോകം അംഗീകരിച്ച കലണ്ടറുകളില്‍ പ്രമുഖസ്ഥാനം ഹിജ്‌റ കലണ്ടറിനുണ്ട്.

എന്തു കൊണ്ട് ഹിജ്‌റ 
ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്കിടയില്‍ ഹിജ്‌റയ്ക്ക് എന്താണ് പ്രത്യേകത എന്നത് ചിന്തനീയമാണ്. വര്‍ഷഗണനയ്ക്ക് ഹിജ്‌റയെ നബി(സ്വ) നിര്‍ണയിച്ചതോ നിശ്ചയിച്ചതോ അല്ല. നബി(സ്വ)ന്റെ വിയോഗത്തിനുശേഷം ഏകദേശം ഏഴുവര്‍ഷം കഴിഞ്ഞ് സ്വഹാബികള്‍ കൂടിയാലോചിച്ച് കണ്ടെത്തിയതാണ്. സ്വഹാബിമാരുടെ ചിന്തകളും വീക്ഷാഗതികളും നബിയുടെ സഹവാസത്തില്‍ നിന്നു ലഭിച്ചതായിരിക്കുമല്ലോ. ചരിത്രത്തിലെ നിരവധി മുഹൂര്‍ത്തങ്ങള്‍ അവരുടെ മുന്നിലുണ്ട്. മുഹമ്മദ് നബിയുടെ ജനനം. അത് സ്വഹാബികള്‍ അനുഭവിച്ചിട്ടില്ല. ജനന ദിവസമോ മാസമോ അനുസ്മരിക്കപ്പെടേണ്ടതാണ് എന്ന് അവര്‍ പഠിച്ചിട്ടില്ല. നബിയുടെ നിയോഗമാണ് മറ്റൊന്ന്. അതും സ്വഹാബിമാര്‍ ഒരു വലിയ പ്രശ്‌നമായി അനുഭവിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അവര്‍ അനുഭവിച്ച ഒരുകാര്യമാണ് നബിയുടെ വിയോഗം. അന്ന് ജീവിച്ചിരിപ്പുള്ള എല്ലാ മുസ്‌ലിങ്ങളെയും തദ്ദേശീയരായ മറ്റുള്ളവരെയും തീരാദുഃഖത്തിലാഴ്ത്തിയ സംഭവമാണ് നബിയുടെ മരണം. ഒരുവ്യക്തിയുടെ മരണമല്ല, വിണ്ണില്‍ നിന്ന് മണ്ണിലേക്ക് സ്രഷ്ടാവിന്റെ വചനങ്ങള്‍ ഇറങ്ങുന്നത് നിലച്ചുപോയ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ ഇവയെക്കാളെല്ലാം പ്രധാന സംഭവമായി സ്വഹാബികള്‍ക്ക് അനുഭവപ്പെട്ടത് ഹിജ്‌റയായിരുന്നു. 

അന്ത്യപ്രവാചകനെ അംഗീകരിച്ചു എന്ന ഏക കാരണത്താല്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ നില്‍ക്കാന്‍ അനുവദിക്കാത്ത തിന്റെ ദുഃഖം പേറി ഓരോ മുസ്‌ലിമും പലായനം ചെയ്തു; യസ്‌രിബിലേക്ക്. ഉടുത്ത വസ്ത്രം മാത്രമായിരുന്നു കൈവശം. ദൈവദൂതന്നും സ്വദേശം വിടേണ്ടിവന്നു. സ്വന്തക്കാരായി ആരോരുമില്ലാത്ത നാട്ടിലേക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ ആയിരങ്ങള്‍ കടന്നുവരുന്നു. തദ്ദേശീയര്‍ അവരെ കൂടെപ്പിറപ്പുകളെപ്പോലെ സ്വീകരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ജീവിതം പങ്കുവെക്കുന്നു. പലായനം ചെയ്ത് എത്തിച്ചേര്‍ന്ന മുഹാജിറുകള്‍. അവരെ പുനരധിവസിപ്പിച്ച അന്‍സ്വാറുകള്‍. അഭയാര്‍ഥിക്യാമ്പുകളില്ല. അഭയാര്‍ഥികളെക്കൊണ്ട് സാമൂഹിക പ്രശ്‌നമുണ്ടായില്ല. ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത സാഹോദര്യം. അതായിരുന്നു ഹിജ്‌റയുടെ പാഠങ്ങളിലൊന്ന്. സ്വന്തം കുടുംബവും ഗോത്രവും ആട്ടിയകറ്റിയ റസൂലുല്ലായെ ഇരുകൈകളും നീട്ടി സ്വീകരിച്ച യസ്‌രബ് മദീനത്തുര്‍റസൂല്‍ ആയി മാറുകയായിരുന്നു. ഹിജ്‌റ എന്ന വഴിത്തിരിവില്‍ നിന്നുരുത്തിരിഞ്ഞത് അന്തിമ പ്രവാചകന്റെ ഉത്തമസമൂഹമായിരുന്നു. അനുചരന്മാ(സ്വഹാബികള്‍)രാല്‍ ലോകോത്തര സമൂഹം കെട്ടിപ്പടുത്ത മുഹമ്മദ് നബി (സ്വ) ഭരണമുള്‍പ്പെടെ സാമൂഹിക ജീവിതത്തിന് ലോകത്തിന്റെ മുന്നില്‍ മാതൃക സൃഷ്ടിക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ പ്രയാസക്കൊടുമുടിയേറിയ സംഭവം ഹിജ്‌റ രിസാലത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് നയിക്കുകയായിരുന്നു. തികച്ചും ദൈവികമായ പ്ലാനിങ് ആയിരുന്നുവെന്ന് തീര്‍ച്ച. ഇതുതന്നെയാണ് (ഹിജ്‌റ) സ്വഹാബികളുടെ മനസ്സില്‍ അത്രമേല്‍ സ്വാധീനം ചെലുത്തിയതും. ഹിജ്‌റ വര്‍ഷം എന്ന സംവിധാനത്തില്‍ ലോകാന്ത്യം വരെ ഹിജ്‌റ നിത്യ സ്മരണക്കു കാരണമായതിലെ പ്രസക്തിയും ഇതുതന്നെ.
 

Feedback