Skip to main content

ഇമാം മാലിക് (റ)

ഇസ്‌ലാമിക കര്‍മശാസ്ത്ര രംഗത്തും ഹദീസ് ക്രോഡീകരണ മേഖലയിലും വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പണ്ഡിതനാണ് ഇമാം മാലിക് ബ്‌നു അനസ്(റ). മാലിക് ബ്‌നു അനസ് ബ്‌നു മാലിക് ബ്‌നു അബീ ആമിര്‍ ബിന്‍ അംറ് ബ്‌നുല്‍ ഹാരിസ് എന്നാണ് പൂര്‍ണ നാമം. ഇമാം അബൂഹനീഫയുടെ ശിഷ്യനും ഇമാം ശാഫിഈയുടെ  ഗുരുവുമായിരുന്നു ഇമാം മാലിക്(റ). അഗാധമായ വിജ്ഞാനവും ഹദീസ് വിജ്ഞാനീയങ്ങളിലെ അവഗാഹവുമാണ് ഇമാം മാലിക്(റ) നെ പ്രശസ്തനാക്കിയത്.

ജനനം, പഠനം

മുഹമ്മദ് നബി(സ്വ)യുടെ സഹായിയായിരുന്ന അനസുബ്‌നു മാലിക് (റ) മരണപ്പെട്ടഹിജ്‌റ 93 ലാണ് ഇമാം മാലിക് ജനിക്കുന്നത്.പിതാവ് അനസ്ബുനു മാലികും മാതാവ് ആലിയ ബിന്‍ത് ഷുറൈക് അല്‍അസദിയ്യയുമാണ്. യമനീ ഗോത്രത്തിലാണ് അദ്ദേഹത്തിന്റെ വംശ പരമ്പര അവസാനിക്കുന്നത്. 'ഇമാമു ദാറില്‍ ഹിജ്‌റ', 'മാലികുന്നജ്മ്' എന്നീ പേരുകളിലൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മദീനയില്‍ ജനിച്ചു വളര്‍ന്നതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും വൈജ്ഞാനിക ലോകത്തെ വിശാരദന്മാരായ ധാരാളം പണ്ഡിതരുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കാനും ഹദീസുകള്‍ മനഃപാഠമാക്കുവാനും അദ്ദേഹത്തിന്ന് കഴിഞ്ഞു. മദീനയിലെ പണ്ഡിതനായിരുന്ന ഇബ്‌നു ഹര്‍മുശിന്റെ ശിഷ്യനായി ഏഴു വര്‍ഷത്തോളം കഴിഞ്ഞു കൂടി. കൂടാതെ നാഫിഅ് മൗലാ ഇബ്‌നു ഉമര്‍, ഇബ്‌നു ശിഹാബുസ്സുഹ്‌രീ, റബീഉര്‍റഅ്‌യ്  എന്നിവരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. 

മദീനാ പള്ളിയിലെ മുഫ്തി

പതിനാറാം വയസ്സ് മുതല്‍ മസ്ജിദുന്നബവിയില്‍ മുഹദ്ദിസായും മുഫ്തിയായും ഇമാം മാലിക്(റ) സേവനം ആരംഭിച്ചു. ഫത്‌വകള്‍ നല്‍കാന്‍ താന്‍ യോഗ്യനാണെന്ന് മദീനയിലെ എഴുപത് പണ്ഡിതന്മാരെങ്കിലും സാക്ഷ്യപ്പെടുത്തുന്നത് വരെ താന്‍ ഫത്‌വ നല്‍കില്ല എന്ന് ഇമാം മാലിക്(റ) തീരുമാനമെടുത്തിരുന്നു. മതരംഗത്തെ ഇടപെടലുകളെ എത്ര ഗൗരവത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചത് എന്നതിന്റെ ഉദാഹരണമായി ഇത് മാത്രം മതിയാവും. വൈജ്ഞാനിക മേഖലയിലെ തിരക്കുകള്‍ക്കിടയില്‍ ഉപജീവനത്തിനായി കച്ചവട രംഗത്തും ചെറിയ തോതില്‍ ഇടപെട്ടു. 

ശിഷ്യന്‍മാര്‍ക്ക് ഹദീസുകള്‍ പകര്‍ന്നു നല്‍കിയും ഫത്‌വകള്‍ നല്‍കിയും അദ്ദേഹം മസ്ജിദുന്നബവിയില്‍ സജീവമായി. വൈജ്ഞാനിക സദസ്സിനും ചര്‍ച്ചകള്‍ക്കും വിധി പറയുന്നതിനുമെല്ലാം ഉമര്‍ (റ) ഉപയോഗിച്ചിരുന്ന മദീനാ പള്ളിയിലെ അതേ സ്ഥലമാണ് ഇമാം മാലിക് (റ) തിരഞ്ഞെടുത്തിരുന്നത്.

നബിചര്യ പഠിക്കുന്നതിലും മനഃപാഠമാക്കുന്നതിലും ഇമാം മാലിക്(റ) അഗ്രഗണ്യനായിരുന്നു. ഗുരുനാഥന്മാരായ ഇമാം സുഹ്‌രി, യഹ്‌യ ബ്‌നു സഈദില്‍ അന്‍സാരി തുടങ്ങിയവരില്‍ നിന്നു ശേഖരിച്ച ഒരു ലക്ഷത്തോളം ഹദീസുകള്‍ അദ്ദേഹം സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തി വെച്ചിരുന്നു.

മസ്ജിദുന്നബവിയില്‍ നടന്നിരുന്ന അദ്ദേഹത്തിന്റെ പഠനസദസ്സ് ശാരീരികമായ അസുഖങ്ങള്‍ നിമിത്തം പിന്നീട് വീട്ടിലേക്ക് മാറ്റി.  അദ്ദേഹത്തിന്റെ വൈജ്ഞാനിക സദസ്സുകള്‍ ശാന്തഗംഭീരമായിരുന്നു. ഗൗരവവും സൂക്ഷമതയും ശാന്തതയും അറിവന്വേഷിക്കുന്നവര്‍ക്ക് നിര്‍ബന്ധമാണെന്ന് അദ്ദേഹം ശിഷ്യരോട് പറയാറുണ്ടായിരുന്നു.

പ്രവാചക വചനങ്ങള്‍ ശിഷ്യര്‍ക്ക് കൈമാറുന്നതിലും ഫത്‌വകള്‍ നല്‍കുന്നതിലുമെല്ലാം കണിശത പുലര്‍ത്തി. പ്രവാചകന്റെ വചനങ്ങള്‍ പഠിപ്പിച്ച് കൊടുക്കുമ്പോള്‍ അതിന് ഭംഗം സംഭവിക്കുന്നത് വെറുക്കുകയും ഒരു ഹദീസ് പൂര്‍ത്തിയാക്കാതെ മറ്റ് കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് ശിഷ്യന്മാരെ വിലക്കുകയും ചെയ്തു.

ഫത്‌വകള്‍ നല്‍കുന്നതിലും അദ്ദേഹം ഇതേ ശ്രദ്ധ വെച്ചു പുലര്‍ത്തി. തനിക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ 'എനിക്കറിയില്ല' എന്ന് തുറന്ന് പറഞ്ഞു. ഒരിക്കല്‍ ഫത്‌വ തേടിക്കൊണ്ട് ഒരാള്‍ അദ്ദേഹത്തിനടുത്തെത്തി. ആറുമാസത്തെ വഴി സഞ്ചരിച്ചാണ് അദ്ദേഹം മാലിക്(റ)ന്റെ അടുത്തെത്തിയത്. പ്രശ്‌നം കേട്ടയുടെനെ ഇമാം മാലിക്(റ) ന്റെ മറുപടി എനിക്കറിയില്ല എന്നായിരുന്നു. ആഗതന്‍ ചോദിച്ചു: 'പിന്നെ ആര്‍ക്ക് അറിയും?' 'അല്ലാഹുവിന്നറിയാം' മാലിക് (റ) മറുപടി പറഞ്ഞു.

മദീനയിലെ വൈജ്ഞാനിക സദസ്സുകളിലൂടെ ആ നൂറ്റാണ്ടിലെ പ്രഗത്ഭരായ ധാരാളം പണ്ഡിതന്മാരുടെ ഗുരുസ്ഥാനം നേടിയെടുക്കാന്‍ മാലിക്(റ)ന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പ്രഗത്ഭനാണ് ഇമാം ശാഫിഈ(റ).

ഖലീഫമാരെ ഇമാം മാലിക്ക് ഉപദേശിക്കാറുണ്ടായിരുന്നു. ഹജ്ജാജിന്റെ കാലത്ത് ഹിജറ് ഇസ്മാഈലിനെ ഒഴിവാക്കിയാണ് കഅ്ബ പുനര്‍നിര്‍മിച്ചത്. അത് പൊളിച്ച്, അബ്ദുല്ലാഹിബ്‌നു സുബൈര്‍ നിര്‍മിച്ചതു പോലെ ഹിജ്‌റിനെ കഅ്ബയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മാണം നടത്തുവാന്‍ ഖലീഫ മന്‍സൂര്‍ ശ്രമിച്ചപ്പോള്‍ ഇമാം മാലിക്ക് അത് നിരുത്സാഹപ്പെടുത്തി. അധികാരത്തില്‍ വരുന്ന ഓരോരുത്തരും കഅ്ബ പൊളിച്ചു പണിയാന്‍ തുടങ്ങിയാല്‍ അതിന്നവസാനമുണ്ടാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത് ഖലീഫ സ്വീകരിക്കുകയും തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

ഹദീസ് ക്രോഡീകരണ രംഗത്തേക്ക്

നബി(സ്വ) ജീവിച്ചിരിക്കുന്ന സമയത്തു തന്നെ ഖുര്‍ആന്‍ പൂര്‍ണമായി ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. അത് പിന്നീട് അബൂബക്ര്‍(റ) ന്റെയും ഉമര്‍(റ) ന്റെയും കരങ്ങളാല്‍ കൂടുതല്‍ ഭദ്രമാക്കപ്പെടുകയും ചെയ്തു. എന്നാല്‍ പ്രവാചകന്റെ ഹദീസുകള്‍ ഇങ്ങനെ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല.  

സ്വഹാബികളുടെയും പിന്നീട് താബിഉകളുടെയും കാലം കഴിഞ്ഞതോടെ പ്രവാചകന്റെ പേരില്‍ കളവ് പ്രചരിക്കുന്നത് വലിയ തോതില്‍ വര്‍ധിച്ചു. പലരും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായും വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ചും ഫത്‌വകള്‍ പറയുകയും പലതും പ്രവാചകനിലേക്ക് ചേര്‍ക്കുകയും ചെയ്തു.

പ്രവാചകന്റെ വചനങ്ങള്‍ മാത്രമായി സൂക്ഷ്മതയോടെ ക്രോഡീകരിക്കാന്‍ പല ഭരണാധികാരികളും ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. ഇമാം മാലിക്(റ)ന്റെ കാലഘട്ടത്തില്‍ ഹദീസുകള്‍ ക്രോഡീകരിക്കേണ്ട ആവശ്യം വീണ്ടും വര്‍ധിച്ചു. 

അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താല്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ഈ കര്‍ത്തവ്യം ഇമാം മാലിക്(റ)നെ ഏല്പ്പിച്ചു. അബൂജഅ്ഫര്‍ ഇമാം മാലികിനോട് പറഞ്ഞു: 'നിങ്ങള്‍ ഒരു ഗ്രന്ഥം രചിക്കുക. അതവലംബിക്കാന്‍ ജനങ്ങളെ ഞാന്‍ നിര്‍ബന്ധിക്കാം, നിങ്ങള്‍ ഈ വിജ്ഞാനത്തെ അവലംബിക്കാവുന്ന ഏക വിജ്ഞാനമാക്കുക'. അപ്പോള്‍ മാലിക് അദ്ദേഹത്തോട് പറഞ്ഞു: 'പ്രവാചകന്റെ സ്വഹാബികളിലൊരാള്‍ വ്യത്യസ്ത നാടുകളിലേക്ക് യാത്ര ചെയ്തു. അവരെല്ലാവരും അവരുടെ വീക്ഷണമനുസരിച്ചാണ് ഫത്വ്വ നല്‍കിയത്. മക്കാനിവാസികള്‍ക്ക് ഒരു വീക്ഷണമുണ്ട്. മദീന നിവാസികള്‍ക്കും. ഇറാഖിലെ ആളുകള്‍ക്കും അവരുടേതായ വീക്ഷണമുണ്ട്' (അല്‍ മദാരിക്, പേ:30).

അല്‍ മുവത്ത്വ

അബൂ ജഅ്ഫറിന്റെ നിര്‍ദേശപ്രകാരം പ്രവാചകന്റെതായി തനിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ മാലിക്(റ) ക്രോഡീകരിക്കാന്‍ ആരംഭിച്ചു. ഹിജ്‌റ 148 ല്‍ ആരംഭിച്ച പ്രയത്‌നം 11 വര്‍ഷത്തെ കഠിനാധ്വാനത്തിനും പരിശോധനയ്ക്കുമെല്ലാം ശേഷം ഹിജ്‌റ 159ല്‍ അദ്ദേഹം പൂര്‍ത്തീകരിച്ചു. 

1760 ഹദീസുകളാണ് മുവത്വയില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഈ എണ്ണത്തിന്റെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും നിലനില്ക്കുന്നുണ്ട്.

ശേഷം ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളുടെയോ സ്വിഹാഹിസ്സ്വിത്തയുടേയോ പോലെ സമ്പൂര്‍ണ ഹദീസ് സമാഹാര രൂപമല്ല മുവത്ത്വഇല്‍ ഇമാം മാലിക്(റ) അവലംബിച്ചിട്ടുള്ളത്. മറിച്ച് പ്രവാചകന്റെ ഹദീസുകള്‍ക്കൊപ്പം കര്‍മ ശാസ്ത്രം ധാരാളം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു ശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്; പ്രത്യേകിച്ച് മദീനയിലെ കര്‍മ ശാസ്ത്രം.

കര്‍മ ശാസ്ത്ര വീക്ഷണങ്ങള്‍ പറയുന്ന സ്ഥലത്ത് അതിന്ന് പിന്‍ബലമേകുന്ന ഹദീസുകള്‍ അദ്ദേഹം ഉദ്ധരിക്കും. മദീനയിലെ പണ്ഡിതന്മാരും മദീനാ നിവാസികളും എങ്ങനെ അതിനെ ഉള്‍ക്കൊണ്ടെതെന്നും വിശദീകരിക്കും. അതിനു പുറമെ റിപ്പോര്‍ട്ട് സ്വീകരിച്ചവരുടെ അഭിപ്രായങ്ങളും അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതായിരുന്നു മുവത്ത്വഇന്റെ രീതി.

ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ ഇമാം മാലിക്(റ)ന്ന് കൃത്യമായ രീതിശാസ്ത്രമുണ്ടായിരുന്നു. റിപ്പോര്‍ട്ടുകളുടെ സത്യത, റിപ്പോര്‍ട്ടര്‍മാരുടെ സ്വഭാവം, അടിസ്ഥാന പ്രമാണമായ ഖുര്‍ആനുമായുള്ള യോജിപ്പ് തുടങ്ങി കര്‍ക്കശമായ പരിശോധനാ മാനദണ്ഡങ്ങള്‍ അദ്ദേഹം സ്വീകരിക്കുകയും അതിനനുസരിച്ച് സ്വീകാര്യമാണെന്ന് മനസ്സിലാക്കിയവ മാത്രമാണ് അദ്ദേഹം അവ മുവത്ത്വഇല്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളത്. നബിയുടെ വചനങ്ങള്‍ ക്രോഡീകരിച്ച പ്രഥമഗ്രന്ഥമാണ് ഇമാം മാലിക്കിന്റെ മുവത്ത്വ. അദ്ദേഹത്തിന്റെ മുഖ്യസംഭാവനയും അതു തന്നെ. ഇമാം മാലികിന്റെ പേരിലാണ് മാലികി മദ്ഹബ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹം ഒരു മദ്ഹബും ഉണ്ടാക്കിയിട്ടില്ല.

ഹിജ്‌റ വര്‍ഷം 179 റബീഉല്‍ അവ്വല്‍ മാസത്തിലാണ് മാലിക്(റ) മരണപ്പെടുന്നത്. 84 വയസായിരുന്നു. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി.


 

Feedback