Skip to main content

ഹുസൈൻ ബിൻ അലി(റ)

ഹസനെപ്പോലെത്തന്നെ തിരുദൂതര്‍ പേരിട്ടു വിളിക്കുകയും ലാളിച്ചുവളര്‍ത്തുകയും ചെയ്ത, ഫാത്വിമ(റ)യുടെ രണ്ടാമത്തെ മകനാണ് ഹുസൈന്‍(റ). അബൂഅബ്ദില്ല ഹുസൈനുബ്‌നു അലിയ്യിബ്‌നി അബീത്വാലിബ്(റ). ജനനം ഹിജ്‌റ വര്‍ഷം നാലില്‍.

''ഹുസൈന്‍ എന്നില്‍ നിന്നുള്ളവനാണ്. ഞാന്‍ ഹുസൈനില്‍ നിന്നുള്ളവനും. അല്ലാഹുവേ, ഹുസൈനെ ആര് ഇഷ്ടപ്പെടുന്നുവോ അവനെ നീയും ഇഷ്ടപ്പെടേണമേ'' നബി(സ്വ) ഒരിക്കല്‍ ഹുസൈനെ കൈയിലെടുത്തുകൊണ്ടു പറഞ്ഞു. (ഫദാഇലുസ്സ്വഹാബ 1361).

''ഹുസൈന്‍ ഇഹലോകത്തിന്റെ സുഗന്ധമാണെന്നും (ബുഖാരി 3762) സ്വര്‍ഗത്തില്‍ യുവാക്കളുടെ നേതാവാണെന്നും (സുനനു തുര്‍മുദീ 5/656)'' തിരുനബി പറഞ്ഞിട്ടുണ്ട്. 

സമാധാനപ്രിയനും ഐക്യത്തിന്നായി അധികാരം ത്യജിക്കുന്നവനുമായ സഹോദരന്‍ ഹസന്റെ(റ) നിലപാടിനോട് ഹുസൈന്(റ) പൂര്‍ണമായ യോജിപ്പില്ലായിരുന്നു. അതുകൊണ്ടുതന്നെ മുആവിയ(റ)യുടെ മരണാനന്തരം അധികാരമേറ്റ മകന്‍ യസീദിനെ ഹുസൈന്‍ അംഗീകരിച്ചില്ല. ഹുസൈന്റെ(റ) കൂടെ അബ്ദുല്ലാഹിബ്‌നു സുബൈറും(റ) ചേര്‍ന്നു. ഇവരെ രണ്ടുപേരെയും സൂക്ഷിക്കണമെന്ന് മരണവേളയില്‍  മുആവിയ(റ) യസീദിന് മുന്നറിയിപ്പും നല്‍കിയിരുന്നു. 

യസീദിന് ബൈഅത്ത് ചെയ്യാതെ മദീനയില്‍ നിന്ന് മക്കയിലെത്തിയ ഹുസൈന്(റ) കൂഫയിലേക്ക് ക്ഷണം ലഭിച്ചു. കൂഫയിലേക്ക് തിരിച്ചുവരണമെന്നും ഖിലാഫത്ത് ഏറ്റെടുക്കണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. നിജസ്ഥിതിയറിയാന്‍ മുസ്‌ലിമുബ്‌നുഅഖീലിനെ ഹുസൈന്‍ കൂഫയിലേ ക്കയച്ചു. അവസ്ഥ അനുകൂലമാണെന്ന് മുസ്‌ലിമും സ്ഥിരീകരിച്ചു.

എന്നാല്‍ ഇബ്‌നുഅബ്ബാസ് ഉള്‍പ്പെടെയുള്ള സ്വഹാബി വര്യന്മാര്‍ ഹുസൈനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കവി ഫറസ്ദഖ് ഹുസൈനോട് പറഞ്ഞതിങ്ങനെ ''കൂഫക്കാര്‍ നിന്നെ വഞ്ചിക്കും അവരുടെ ഹൃദയം നിന്നോടൊപ്പമായിരിക്കും. എന്നാല്‍ കൈകള്‍ നിനക്കെതിരെ ഉയരുകയും ചെയ്യും'' (ബിദായ വന്നിഹായ 11/510). എന്നാല്‍ ഇതൊന്നും വകവെക്കാതെ  ഹുസൈന്‍(റ) ഇറാഖിലെ കൂഫയിലേക്ക് കുടുംബസമേതം പോവുകയായിരുന്നു.

ഇതിനിടെ കൂഫയിലെ അവസ്ഥ മാറി. പുതിയ ഗവര്‍ണറായി ചുമതലയേറ്റ ഉബൈദുല്ലാഹിബ്‌നു സിയാദ് ഹുസൈന്റെ അനുയായികളെ വധിക്കുകയും അദ്ദേഹത്തിനും സംഘത്തിനുമെതിരെ സൈന്യത്തെ അയക്കുകയും ചെയ്തു.

ഹിജ്‌റ 61 മുഹര്‍റം 10ന് കര്‍ബലയിലെത്തിയ ഹുസൈനെ(റ)യും സംഘത്തിലെ പുരുഷന്‍ മാരെയും സൈന്യം നിഷ്ഠൂരമായി വധിച്ചു. സ്ത്രീകളെയും ഹുസൈന്റെ(റ) മകന്‍ സൈനുല്‍ ആബിദീനെയും വെറുതെ വിടുകയും ചെയ്തു.

Feedback